ന്യൂഡൽഹി: കുടിവെള്ള പദ്ധതിയായ ജൽ ജീവൻ മിഷനിൽ കണ്ടെത്തിയ വൻ അഴിമതിയിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുമായി കേന്ദ്രം. 15 സംസ്ഥാനങ്ങളിലായി 822 കരാറുകാർക്കും 596 ഉദ്യോഗസ്ഥർക്കുമെതിരേയാണു നടപടിയെടുത്തത്. പരിശോധന നടത്തിയ 152 ഏജൻസികൾക്കെതിരേയും സർക്കാർ നടപടി സ്വീകരിച്ചു. യുപി അടക്കമുള്ള ബിജെപി ഭരണ സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച കേന്ദ്രസർക്കാരിന്റെ കത്തിന് മറുപടി നൽകിയെങ്കിലും കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു.
കേന്ദ്രത്തിന്റെ ജൽ ജീവൻ മിഷൻ (ജെജെഎം) പദ്ധതിപ്രകാരം ഗ്രാമീണ വീടുകളിലേക്ക് വ്യക്തിഗത പൈപ്പ് കണക്ഷനുകൾ വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിലാണ് വലിയ തോതിൽ അഴിമതി കണ്ടെത്തിയത്. രാജ്യത്താകെ നടപ്പാക്കിയ 14,586 ജെജെഎം പദ്ധതികൾക്കായി മൊത്തം 16,839 കോടി രൂപയുടെ അധികച്ചെലവുണ്ടായതായി കഴിഞ്ഞ ഒക്ടോബർ 21ന് ദീപിക ഒന്നാം പേജിൽ റിപ്പോർട്ട് ചെയ്തിരുന്നു.
കണക്കാക്കിയ നിർമാണച്ചെലവിൽനിന്ന് 14.58 ശതമാനം വർധനയുണ്ടായതിൽ അഴിമതി വ്യക്തമായിരുന്നു. സാന്പത്തിക ക്രമക്കേടുകളും മോശം ഗുണനിലവാരവുമാണ് മിക്കയിടത്തും അന്വേഷണത്തിൽ കണ്ടെത്തിയത്. 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ലഭിച്ച 16,634 പരാതികളിൽ 14,264 എണ്ണത്തിലും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇതേത്തുടർന്നാണ് വിവിധ സംസ്ഥാനങ്ങളിലായി 822 കരാറുകാർ, 596 ഉദ്യോഗസ്ഥർ, 152 തേർഡ് പാർട്ടി ഇൻസ്പെക്ഷൻ ഏജൻസികൾ എന്നിവർക്കെതിരേ നടപടിയെടുത്തത്. വിശദ പരിശോധനയ്ക്കുശേഷം കൂടുതൽ പേർക്കെതിരേ നടപടിയുണ്ടാകും. സിബിഐ, ലോകായുക്ത, മറ്റ് അഴിമതിവിരുദ്ധ ഏജൻസികൾ എന്നിവ എഴ് അനുബന്ധ കേസുകൾ പരിശോധിച്ചുവരികയാണ്. യുപിയിലാണ് ഏറ്റവും വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്.
കുടിവെള്ള വിതരണത്തിലെ അഴിമതിയെക്കുറിച്ച് ഇതുവരെ ലഭിച്ച പരാതികളുടെ 85 ശതമാനമായ 14,264 പരാതികൾ ഉത്തർപ്രദേശിൽനിന്നാണ്. ആസാം 1,236 പരാതികളുമായി രണ്ടാമതും 376 പരാതികളുമായി ത്രിപുര മൂന്നാം സ്ഥാനത്തുമാണ്. അന്വേഷണ റിപ്പോർട്ടുകളെത്തുടർന്ന് യുപിയിൽ 171 ഉദ്യോഗസ്ഥർക്കെതിരേയും രാജസ്ഥാനിൽ 170 ഉദ്യോഗസ്ഥർക്കെതിരേയും മധ്യപ്രദേശിൽ 151 ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടായി. ത്രിപുരയിൽ 376 കരാറുകാർക്കെതിരേയും പശ്ചിമബംഗാളിൽ 142 കരാറുകാർക്കെതിരേയും നടപടിയെടുത്തപ്പോൾ യുപിയിൽ 143 കരാറുകാർക്കെതിരേ മാത്രമാണു നടപടിയെടുത്തത്.
രാജ്യത്തുടനീളമുള്ള ജെജെഎം പദ്ധതികളുടെ "ഗ്രൗണ്ട് ഇൻസ്പെക്ഷൻ’ നടത്തുന്നതിനായി നൂറിലധികം നോഡൽ ഓഫീസർമാരുടെ ടീമുകളെ കേന്ദ്രം നേരത്തേ നിയോഗിച്ചിരുന്നു. കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിനു കീഴിലുള്ള ശുചിത്വ വകുപ്പാണ് (ഡിഡിഡബ്ല്യുഎസ്) പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. അതത് സംസ്ഥാനത്തെ ജെജെഎം പദ്ധതി നടപ്പാക്കിയതിലെ ക്രമക്കേടുകളും ഗുണനിലവാരത്തിലെ വീഴ്ചകളും സംബന്ധിച്ച് സംസ്ഥാനം നടത്തിയ അന്വേഷണങ്ങളുടെ വിശദാംശങ്ങളും കുറ്റക്കാർക്കെതിരേ സ്വീകരിച്ച നടപടികളും സംബന്ധിച്ച് റിപ്പോർട്ട് നൽകാനായിരുന്നു കേന്ദ്രനിർദേശം. കഴിഞ്ഞ മാസം 20നകം റിപ്പോർട്ട് നൽകാനായിരുന്നു സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്രം നിർദേശിച്ചത്.
കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കാഷ്മീർ, നാഗാലാൻഡ്, പുതുച്ചേരി, ദാദ്ര- നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നിവിടങ്ങളിൽനിന്നു കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. യുപി, ആസാം, ത്രിപുര എന്നിവയ്ക്കു പുറമെ ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മണിപ്പുർ, മേഘാലയ, മിസോറം, ലഡാക്ക് എന്നിവയാണു വിവരം കൈമാറിയത്.
കഴിഞ്ഞ വർഷത്തോടെ രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളത്തിനായി പൈപ്പ് കണക്ഷനുകൾ നൽകുകയെന്ന ഉദ്ദേശ്യത്തോടെ 2019ൽ കേന്ദ്രം ആരംഭിച്ചതാണ് ജൽ ജീവൻ മിഷൻ പദ്ധതി. എന്നാൽ 2028 വരെ പദ്ധതി തുടരുമെന്ന് കഴിഞ്ഞ കേന്ദ്രബറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. അതേസമയം, കേന്ദ്രത്തിന്റെ പ്രധാന പദ്ധതികളിലൊന്നായ ജെജെഎമ്മിന് കേന്ദ്രമന്ത്രിസഭ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.